തിരുവനന്തപുരം: വീട്ടമ്മയുടെ മാല ബൈക്കിലെത്തി കവര്‍ന്ന സംഭവത്തില്‍ പ്രതിയെ വഞ്ചിയൂര്‍ പോലീസ് കഴക്കൂട്ടത്തുനിന്ന് പിടികൂടി. കണിയാപുരം സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
വഞ്ചിയൂര്‍ ശ്രീലക്ഷ്മിയില്‍ ഗീതാകുമാരിയുടെ (65) രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതി കവര്‍ന്നത്. പാല്‍ക്കുളങ്ങര സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് ഹീറോ ഹോണ്ട സ്‌പ്ലെൻഡര്‍ ബൈക്കിലെത്തിയ സുരേഷ് മോഷണം ആസൂത്രണം ചെയ്താണ് വന്നത്.
സമീപത്തെ കടയില്‍പ്പോയി തിരികെ വീട്ടിലേക്കു നടന്നുവരുന്ന ഗീതാകുമാരിയെ സുരേഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവരുടെ വീടിനു സമീപമെത്തിയ സുരേഷ് ഗേറ്റിനു സമീപത്തുനിന്ന് എന്തോ ചോദിച്ചു. ചോദ്യം വ്യക്തമല്ലാതിരുന്നതിനാല്‍ ഗേറ്റിനടുത്തേക്ക് ഗീതാകുമാരി എത്തിയപ്പോള്‍ അവരുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മാല നഷ്ടപ്പെട്ട ആഘാതത്തില്‍ കുറച്ചുസമയത്തേക്കു ഗീതകുമാരിയുടെ ബോധം നഷ്ടപ്പെട്ടു.
ഇവര്‍ നല്‍കിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ മോഷ്ടാവിനെക്കുറിച്ച് ഏകദേശ സൂചന ലഭിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. വീടിനു സമീപം കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പുറത്തുള്ള ലഭ്യമായ കാമറാദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവെങ്കിലും അതില്‍ വ്യക്തത വന്നിരുന്നില്ല.
വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കഴക്കൂട്ടത്തുനിന്നു പിടികൂടിയത്. പ്രതിക്കെതിരേ മുമ്പ് കഴക്കൂട്ടം സ്റ്റേഷനില്‍ സമാനമായ മാലമോഷണക്കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.